Wednesday, December 5, 2012

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.

ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം.




 



ജീവിതത്തിന്റെ ആഹ്ലാദഭരിതവും അത്രതന്നെ വേദനാജനകവുമായ നിമിഷങ്ങളില്‍ പ്രാണവായുവിനൊപ്പം പ്രാണനില്‍ പറ്റിപ്പിടിച്ച ഗന്ധങ്ങള്‍. കാലങ്ങള്‍ക്കിപ്പുറം, ചിലസ്വപ്നങ്ങളില്‍പ്പോലും, പ്രാണന്റെ ഏതെല്ലാം അറകളില്‍ നിന്നാണോ, മറ്റെവിടെനിന്നെങ്കിലുമാണെന്നോ തിരിച്ചറിയാനാവാത്ത വിധം അവ വിടര്‍ന്നു ചിറകുമുളച്ചു പറന്നുയരാറുണ്ട്.
കണ്ണീരു പൊടിയാത്ത പക്ഷെ, കരയുന്ന മിഴികളിലൂടെ, മഞ്ഞുവീണുനനഞ്ഞ

വയല്‍വരമ്പിലൂടെ , പൂത്തുനിന്ന ഇലഞ്ഞിമരത്തണല്‍വീണ പാതവരമ്പിലൂടെ ആ ഗന്ധം എന്നെ, ഞങ്ങളെ, നടത്താറുണ്ട്. പതിയെ പായ്യാരം പറഞ്ഞും, പരിഭവം മിഴികളിലൊതുക്കി ഒന്നും മിണ്ടാതെ , വാരാന്തങ്ങളിലെ ഇടവേളയുടെ വേദനകള്‍ പങ്കുവെച്ചും ,പിന്നെ പിണങ്ങിയും.
പലപ്പോഴും ആള്‍ക്കൂട്ടങ്ങളില്‍ ആഗന്ധത്തിന്നുടമയെ തേടി മറ്റെല്ലാം മറന്ന്, മണം പിടിച്ച് മണം പിടിച്ച് …...പക്ഷെ അന്നെല്ലാം ആഗന്ധം ഉയിര്‍ത്തത് എന്നില്‍ നിന്ന് തന്നെയാവണം.
“…...നിന്നെ ഞാനിവിടെയെല്ലാം തിരഞ്ഞിരുന്നു , വരുമെന്ന് പറഞ്ഞിരുന്നല്ലോ. ഇത്രയും ദൂരം സഞ്ചരിച്ചിവിടം വരെ വരുമെന്നെനിക്ക് പ്രതീക്ഷയില്ലായിരുന്നു. എനിക്കെന്ത് സന്തോഷമായിരുന്നെന്നോ ? ഞാനാരുടേയൊക്കെയോ മുഖങ്ങളില്‍ നിന്നെ തിരഞ്ഞു. നീ വന്നുകാണുമോ ?എന്നെ കളിപ്പിക്കുകയാണോ ? പക്ഷേ ഇല്ല , നീ അരികിലെവിടെയോ എന്നെ മറഞ്ഞിരിക്കുന്നുണ്ട്. നിന്നെകണ്ടെത്തുംവരെ ഇവിടെ നിന്നെ തിരയാന്‍ ഞാന്‍ ശ്രമിച്ചു. ആളുകളെന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. എനിക്ക് വല്ലാത്ത സങ്കടവും വന്നു. പക്ഷേ പതുക്കെ പതുക്കെ …...............എങ്കിലും നിന്റെ ,നിന്റെമാത്രം ആ ഗന്ധം ഇവിടെയെങ്ങിനെ.........? ഈ കത്തെഴുതുമ്പോഴും എനിക്ക് സംശയം തീരുന്നില്ല. നീ ഇവിടെവന്നിരുന്നോ ?...........................”
സുഗന്ധികളായ ഓര്‍മ്മകള്‍ …...
ഒരുനാള്‍ വരാന്തയിലൂടെ നടക്കുകയായിരുന്നു ….തണുപ്പിലേക്കു തുറന്ന ചില്ലുവാതിലിലൂടെ തണുപ്പ് അരിച്ചുകയറി വരുമ്പോലെ ആ ഗന്ധം , സുഗന്ധികളില്‍ നിന്നും ഗന്ധം പുറപ്പെടുന്നത് കണ്ണുകള്‍ക്ക് കാണാന്‍ കഴിയുമായിരുന്നെങ്കില്‍ അവ തണുത്തപുലര്‍കാലങ്ങളില്‍ നീലജലാശയങ്ങളില്‍ നിന്ന് ഇണപിരിഞ്ഞെഴുന്നേറ്റ് പോകുന്ന മഞ്ഞുപുക പോലെയായിരിക്കുമോ ?...........ഓര്‍മ്മകളിലൂടെ ഞാനാഗന്ധം തേടുമ്പോള്‍ അനുഭവങ്ങളെ കീറിമുറിച്ച് , ഒരു സ്ത്രീ (സുഹൃത്ത് )തിരക്കുപിടിച്ച് അരികിലൂടെ നടന്നു ഗോവണി കയറി മുകളിലേക്ക് പോയി. ഞാനാഗന്ധത്തിന്റെ ഓര്‍മ്മകളില്‍ തന്നെ മുങ്ങിനില്‍ക്കാന്‍ തന്നെ ശ്രമിച്ചു. പക്ഷെ, ആ ഗന്ധം എന്നെയും പിടിച്ച് വലിച്ച് ഗോവണി കയറി മുകളിലേക്കെത്തിച്ചു.
ഞാനെന്തൊക്കെയോ അവരോട് ചോദിച്ചിരുന്നു. അവിചാരിതവും അപ്രതീക്ഷിതവുമായ ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ പറഞ്ഞു-
“ആ ഗന്ധം എന്നെ എവിടെയൊക്കെയോ കൊണ്ടുപോകുന്നു"
പരിഹാസമോ എന്തോ , അവര്‍ വല്ലാത്തൊരു ചിരിചിരിച്ചു പറഞ്ഞു. “Open perfume spray ആണത്”.
പിന്നീടൊരിക്കല്‍ മറ്റാരോ ഇതിനെ ക്കുറിച്ച് പരിഹാസപൂര്‍വ്വം ചോദിക്കുകയും ചെയ്തു. അപ്പോഴും ഞാന്‍ ആ ഓര്‍മ്മകളുടെ സൗഗന്ധികങ്ങളിലേക്ക് ചേക്കേറും.
ഓര്‍മ്മകളും സുഗന്ധങ്ങളും കാലത്തിനെ പിടിച്ചു നിര്‍ത്തിയില്ല . ഒരുനാള്‍ എന്റെ മൊബൈല്‍ പതിവുപോലെ റിങ് ചെയ്തു . പരിചയമുള്ള നമ്പര്‍. അതിങ്ങനെ മൊഴിഞ്ഞു- “എന്റെ ചെയറിനടുത്തുള്ള പെട്ടിയിലൊരു കവറുണ്ട്, അതു നീ എടുത്തുവെക്കണം .”
ഞാനാപെട്ടിക്കരികിലെത്തി, ഞാന്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. ആപെട്ടിക്കുള്ളില്‍ എന്റെ ഓര്‍മകളായിരുന്നു, എന്റെ സുഗന്ധമായിരുന്നു. ഞാനതിന്റെ അടപ്പ് മെല്ലെ തുറന്നു …..
ചെമ്പരത്തിചോപ്പില്‍ കുനുകുനേ മുല്ലമൊട്ടു വിതറിയ പോലുള്ള സാരിയുടുത്ത് , സമൃദ്ധമായമുടിയഴകില്‍ തുളസിക്കതിര്‍ചൂടി , ഒന്ന്പാളിനോക്കി കണ്ണിറുക്കിഒരുചിരിയുംതന്നാരോ അതിലൂടെ കടന്നു പോയോ.......
ഞാനതിലും അതിന്റെകവറിലും പരതി ,വലിയഅക്ഷരങ്ങളില്‍ എഴുതിയ Open എന്ന അതിന്റെ പേര്കൂടാതെ ചെറിയ അക്ഷരങ്ങളിലെങ്കിലും ആ പേര് കാണുമോ............
നന്ദി ആ സുഹൃത്തിനോട്.

Wednesday, June 6, 2012

കൊല








അവള്‍ തെറ്റാതെ വേഗത്തില്‍ കീബോര്‍ഡിലൂടെ വിരല്‍ പായിച്ചു.
"നിങ്ങളവനെ വെറുക്കണം ".
"എന്തിന് ?"
"അങ്ങിനെ ഒരു ചോദ്യമുണ്ടാകറില്ലല്ലോ......ഞാന
ാവശ്യപ്പെടുന്നു അതങ്ങ് ചെയ്യാ അത്രന്നെ".
"ഉം...".
... "വെറുത്താല്‍പ്പോരാ ..."
"പിന്നെ ?"
"ആ ശല്യക്കാരനെ കൊന്നുകളയൂ."
അവള്‍ക്ക് ധൃതിയായിരുന്നു. അതിനപ്പുറം അവനിലുള്ളവിശ്വസവും.
"അവളുടെ വിരലുകള്‍ കീബോര്‍ഡില്‍ നൃത്തമിട്ടു" .
"അവനെ തീര്‍ത്തോ?"
"ഉം.... ,തീര്‍ത്തു."
ഒരുവീര്‍പ്പ് മുട്ടലിനിടയില്‍ ഒരുകവിള്‍ ശ്വാസമെടുത്ത് അവള്‍ ചോദിച്ചു
"എങ്ങിനെ ?"
"അവന് ചുറ്റും നാല് ദിക്കുകള്‍ നിശ്ചയിച്ച് ,
നാലുകോണില്‍നിന്ന് വടിവാളുകൊണ്ട് അവന്റെ മുഖപുസ്തകത്തിലെ 51 അകഷരങ്ങളെയും വെട്ടിക്കൊന്നു.പക്ഷേ......."
"പക്ഷേ....?"
"പക്ഷെ അവന്‍ മരിച്ചില്ല. പിന്നെ ഒരു കൈബോംബെറിഞ്ഞ്
അവന്റെ പുറംതാളിലെ 26 അകഷരങ്ങളേയും ഒരുമിച്ച് തകര്‍ത്തു.
എന്നിട്ടും അവന്‍ മരിച്ചില്ല ."
ചാറ്റ്ബോക്സില്‍ കുനുകുനേ കുറേ കുത്തുകള്‍ പതിഞ്ഞുവീണു , കണ്ണീര്‍ മഴപോലെ.
"നീ കരയുന്നോ "?
"ഉം ."
"ഡി പെണ്ണേ കരയല്ലേ , ഇത് നിന്റെ ഞാനല്ലേ ?, ഞാനെന്താ നിനക്ക് വേണ്ടി ചെയ്യാതിരിന്നിട്ടുള്ളത് ? ഓര്‍മ്മയില്ലേനിനക്ക് ?
നാരുപോലുള്ളെന്നെ നാട്ടുകാര്‍ ഭീമസേനനെന്ന് വിളിച്ചതെന്തിനാണെന്ന് ?"
അവളുടെ ഓര്‍മ്മകള്‍ ബാക്സ്പൈസ് കീയിലൂടെ ഇപ്പഴുള്ളതിനേയൊക്കെ മായ്ച്ച് പിന്നിലോട്ട് പോയി.
പാവം , അന്നൊരുനാള്‍ ,എനിക്കൊരു നാട്ടുമാങ്ങ വേണമെന്ന് പറഞ്ഞപ്പോള്‍ , കേട്ടപാതി കേള്‍ക്കാത്തപാതി , ഓടി അപ്പുറത്തെ അച്വേട്ടന്റെ പറമ്പിലെ ഉയരമുള്ള , നീറ് കൂട് കെട്ടിയ നാട്ടുമാവില്‍ ഓടിക്കയറി മാങ്ങ നിലംതൊടാതെ ഇറക്കവേ......
"ഹ ഹ ഹ .............."
അവള്‍ വായപൊത്തിച്ചിരിച്ചു
"എന്തേ...?"
"ചിരിച്ചിട്ട് വയ്യ .....ആ കൈ നേരെയായോ ഭീമസേനാ........"
ഒരു അമര്‍ത്തിയുള്ള മൂളലില്‍ അവന്‍ പ്രതിഷേധിച്ചു .
ഒരുകല്ല്യാണ സൌഗന്ധികം തുള്ളല്‍പാട്ട് അവന്റെ ചെവിയില്‍ മൂളക്കംപോലെ.....
ഒടുവില്‍ ഞാനവനെ തീര്‍ത്തു .
"എങ്ങിനെ ? വേഗം പറയൂ ... പവര്‍ കട്ടാണിപ്പോള്‍ , ബാക്കപ് കുറവാ ഭീം.."
"എന്റെ qwerty കീബോര്‍ഡിലിട്ട് ചവിട്ടിപ്പിടിച്ച് മൌസ് കൊണ്ട് ഒറ്റക്ലിക്ക് ".
"പിന്നെ ഒരു മെസേജ് ............."
"മതി മതി ഭീമസേനാ....മതി "
ദുശ്ശാസനന്റെ മാറ്പിളര്‍ന്ന് രക്തവും മാംസവും കൈയ്യില്‍ കോരിയെടുത്ത്
ഊഴം നോക്കാതെ ദ്രൌപതിയുടെ അന്തപ്പുരത്തിലേക്ക് ഭ്രാന്തനെപ്പോലെ അലറി ഓടിവരുന്ന
ഭീമസേനന്റെ മുമ്പില്‍ അഴിച്ചിട്ട കാര്‍കൂന്തലുമായി നില്കുന്ന ദ്രൌപതിയുടെ മുഖത്തെ ചിരി അവന്‍ ഓര്‍ത്തെടുക്കുമ്പഴേക്ക് ചാറ്റ് ബോക്സില്‍ ..
She is off line ........................

Thursday, May 24, 2012

അവള്‍

















 
 
അവള്‍
തുളസിക്കതിരിന്റെ നൈര്‍മല്യമാണെന്ന് ആരോപറഞ്ഞവള്‍.
ആരോ അവളുടെ ഹൃദയന്തരത്തില്‍ മഷിപടരാത്ത കവിതയെഴുതാന്‍ കൊതിച്ചു.
മഞ്ഞുപുകമൂടിയതടാകത്തിന്റെ സ്ഫടികജലത്തിന്കുറുകെ മഞ്ഞുകാറ്റിനൊപ്പം
നടന്നുനീങ്ങുന്ന സുന്ദരിയായ് ആരോ സ്വപനം കണ്ടത് അവളെ.
ആ അംഗുലീയങ്ങളില്‍ പ്രപഞ്ചസൌന്ദര്യം ആവാഹിച്ചിറ്റിച്ചത് മറ്റാരോ.
അവള്‍
സായം സന്ധ്യയുടെ ശോഭയാണെന്ന് ഞാനും.
ഒരുസായം സന്ധ്യയില്‍ ഞാനവളെ നോക്കിയിരുന്നു
ഒരുകടലായി.
കിളിവാതിലടച്ച് ഉമ്മറവാതില്‍ ചാരാതെ
അക്ഷമയോടവളെന്നെ കാത്തിരുന്നു.
ധൃതിപൂണ്ട് ,ഞാറ് മുളച്ച വയല്‍വരമ്പിലൂടെ ,
പരല്‍മീനുകള്‍ രുടിക്കുന്നതോടുകളില്‍
തേവിയിട്ട മീനുകളെ വീണ്ടും അതിന്റെ ജീവനിലേക്കെറിഞ്ഞുകൊടുത്തു്,
എന്റെ ബാല്യവും താണ്ടി,
ഉച്ചസൂര്യന്റെ വെയില്‍ച്ചൂടിനെ പരിഹസിച്ച്,
കുടചൂടാതെ ഞങ്ങള്‍ നടന്നുതീര്‍ക്കാന്‍ കൊതിച്ച്,
വഴിമാറിപ്പോയ കത്തുന്ന യൌവ്വനത്തിന്റെമണ്‍പാതയില്‍ എവിടുന്നോ തനിച്ചായി.
മാറിയവഴിയില്‍ കൂട്ടുചേര്‍ന്നവരെ പരസ്പരം തിരിച്ചറിയാതെ,
തൊണ്ടവറ്റാതെ, നടന്നു തുടങ്ങിയയൌവ്വനത്തിന്റെ വഴിയില്‍ ,
ഒടുവില്‍ ,കിതച്ച് ,ദാഹിച്ച് തോണ്ടവറ്റി ...............
ചാരാതെ ,തുറന്നുവെച്ച ,വെയില്‍നാളങ്ങള്‍ വഴികാട്ടിയ
വാതിലിലൂടെ ഞാന്‍അകത്തേക്ക് കയറിച്ചെന്നത് .............
പരിഭവകാന്തിപടര്‍ന്ന ,
സന്ധ്യാസൂര്യന്‍ അരുണിമപടര്‍ത്തിയ ,
ചിരിയില്‍ നിലാവുദിക്കുന്ന ,
മിഴികളില്‍ നക്ഷത്രങ്ങള്‍ ജന്മമെടുക്കുന്ന ,
രാത്രിയെ കാര്‍കൂന്തലിലൊളിപ്പിച്ച ,
അക്ഷമയോടെന്നെ കാത്തിരുന്ന
അവളിലേക്ക് .....
ഞാനവളെ നോക്കിയിരുന്നു
സൂര്യന് ചുവടെ ഒരുകടലായി .
പ്രണയത്തിന്‍ തിരയാല്‍ ഞാനവളെ നനച്ചു.
നനഞ്ഞ ചേലതുമ്പിനാലവളെന്റെ മുഖംപൊത്തി,
കണ്ണിലേക്ക് നോക്കി ശരമെയ്തു.
ഈ കണ്ണുകള്‍ നിനക്കുവേണ്ടെന്നാധിപൂണ്ട്
അടക്കമെന്തോ പറഞ്ഞവള്‍ ചിരിതൂകി.
വെയില്‍ മങ്ങിയാസൂര്യനെ വലിച്ചു ഞാനെന്റെ കടലിലിട്ടു.
കടലില്‍ ബിംബവും പ്രതിബിംബവും നൃത്തമാടി
കടല്‍ അതിന്റെ ആഴങ്ങളിലേക്ക് , പിന്നതിന്‍
തിരക്കൈകളിന്നുയരങ്ങളിലേക്കവളെ ഊയലാട്ടി .
ഓരോഉയരത്തിന്നായത്തില്‍നിന്നോരോ
സ്വപ്നം പറിച്ചെടുത്തവളെനിക്ക് നീട്ടി
ഓരോ ആയത്തിന്നാഴങ്ങളില്‍നിന്ന് ഞാനും .
കുറച്ചു പുഷ്പങ്ങള്‍ അവളുടേതായിരുന്നു.
കുറച്ചു പുഷ്പങ്ങള്‍ എന്റേതായിരുന്നു.
കുറച്ചു പുഷ്പങ്ങള്‍ ഞങ്ങളുടേതും.

Thursday, April 19, 2012

യാത്ര


















യാത്ര
തുടക്കവും ഒടുക്കവും എന്നിൽതന്നെ
പത്തനങ്ങളൊന്നും കണ്ടതേയില്ല
വഴിയോരങ്ങളാരോതൂത്തിരുന്നു
പൂമരങ്ങളിൽ ചില്ലകൾമാത്രംബാക്കി
വേരുകൾചിതലുകൾക്ക് തെയ്യാട്ടക്കളം
ഊടുവഴികളിൽ കണ്ട പൊത്തുകളെല്ലാം
ചിത്രക്കല്ലുകൾ പൊതിഞ്ഞിരുന്നു
അവയിലൊന്നിൽഞാൻ അഗ്നി കോരിയിട്ട
എന്റെ ഹൃദയത്തെ ഒളിപ്പിച്ചിരുന്നു
ഒരുകടലാസുതുണ്ടിൽ നീലമഷിയിൽ. 
മറ്റൊന്നിലെന്റെ ആത്മാവും, 
കറുപ്പിൽ കറുപ്പുകൊണ്ടെഴുതിയത്. 
അംഗിനടന്നുകൊണ്ടിരുന്നു
വേച്ചിടത്തൊന്നും താങ്ങില്ലാതെ.

മഴ തോർന്നു തുടങ്ങിയോ.....?

















ഴ തോർന്നു തുടങ്ങിയോ.....?

തോരാത്ത ഗസൽ മഴയിൽ
നീയും ഞാനും തനിച്ച്..........
നഷ്ടദിനങ്ങൾ, ജീവിതം, സ്വപ്നം,സ്നേഹം .
പാട്ടുകാരൻ ഈണത്തിൽപാടുന്നു.
വിരലുകളിൽകോർത്തിട്ട മുടിയിഴകളിൽ
നാം സ്വപ്നങ്ങൾ പങ്കുവെക്കുന്നു
ആത്മാവിലുടക്കിയ മിഴികളിൽ
നാംപുനർജന്മം നൽകിയത് നഷ്ടദിനങ്ങളല്ലെ ?
പാട്ടുകാരന്റെ ഉച്ചസ്ഥായിയിൽ
നമ്മുടെ അധരങ്ങൾ പങ്കുവെച്ചത്
സ്നേഹം ,പിന്നെ,?
പിന്നെ എന്തിനാണ് നീ ചിലപ്പോൾ കരയുന്നത് ?
മഴ തോർന്നു തുടങ്ങിയോ.....?
തൊട്ടിരുന്നു സ്വപ്നം,സ്നേഹം,ജീവിതം
പിന്നെ ഒരു ഗസലും.....

ഒരു പ്രണയകഥനം
















….....ബാലേ............ അറിയുക
നവജീവിതഗാഥകൾ......ബാലേ...
വിജനമീ ചെമ്മൺ പാതയോരത്ത്
ഇലകൊഴിഞ്ഞേകയായൊരീ
കാഞ്ഞിരത്തിൻചോട്ടിലെന്നാത്മ
 മിത്രങ്ങൾ കാതോർത്തിരിപ്പൂ
ബാലേ...നിന്നെയറിയുവാൻ.

ഇടംകൈനെഞ്ചോടുചേർത്തും
കണ്ണിൽകനലിന്റെ ചെഞ്ചായ
മേന്തിയുമന്നുഞാൻതീർത്തൊരാ
ശില്പങ്ങൾക്കിടയിൽ നിന്നെ
തേടിയലഞ്ഞവർ....

ഇന്നെന്നെചുട്ടികുട്ടി പട്ടുടുപ്പിച്ച്
കണ്ണിലാളുന്നപന്തങ്ങളേന്തി  ഈ
കാഞ്ഞിരത്തറമേലിരുത്തുന്നു
കണ്ണന്നൊടയ്ക്കട്ടെ  ഞാൻ, കാലമേ
കാതിൽതോറ്റമായ് പെയ്തിറങ്ങുക
പകൽമഴപെയ്തുതോർന്നരാനേരത്ത്
ഇലകളിൽ ജലകണമ്മുത്തമിട്ടനേരം
ഹരിതാഭമാമൊരാപാവാടചുറ്റിയെൻ
ഹൃദയഭിത്തിമേൽ മുഖംചേർത്തതതെന്തിനായ്?

എരിയുമെൻനെഞ്ചിൻകയങ്ങളിൽ
ഒരുകുടംകണ്ണീരുതേവി
സ്വപ്നമരങ്ങൾനട്ടുവളർത്തി
കാനനംതീർത്ത്കണ്ണുപൊത്തിക്കളിച്ചവൾ
ഒടുവിൽഞാൻ സുല്ലിട്ട് കണ്ണുതുറക്കവെ
ആവനസീമയിൽഎങ്ങോമറഞ്ഞവൾ
നിൻനാമമുരുവിട്ടുനിന്നുഞാൻ
മന്ത്രമായ്പ്രതിധ്വനികാതിൽവീണുടയവേ
കേട്ടതില്ലതിലൊന്നിലും നിൻകളിവാക്കുകൾ
ആർത്തലച്ചുകരഞ്ഞൂഞാൻ
കാലമത് നേർത്തതേങ്ങലായ്തീർന്നുവോ
ആകൊടുംകാട്ടിൽകൂടുകൂട്ടിഞാൻ
ഏകനായിതപസ്സുചെയ്തു
കാലങ്ങളേറെ കടന്നുപോയി
ഇന്നീകൂട്ടിൽഒരുപൈങ്കിളിയെൻചാരെയുണ്ട്
ചിറക്പിരിയാത്തൊരെൻകുഞ്ഞിന്
ഇരതേടിയിന്നുമീകാട്ടിൽഅലയവേ
ഒന്നുകൺപാർക്കാൻകൊതിക്കുമൊരു
കള്ളിപ്പൂങ്കുയിലാണിന്നുനീ
അന്നവൾതേവിയകണ്ണുനീർ. ഇന്ന്
ചഷകങ്ങളിൽ നിറച്ച് ലഹരിയായിനുണയട്ടെ
ഇറ്റിറ്റ് വീഴുമീകണ്ണുനീർതുള്ളിയാൽ
എന്നെശുദ്ധമാക്കി തീർക്കുക
ആത്മമിത്രങ്ങളേ നിങ്ങൾ.....

കിനാവ് എന്ന പെണ്‍കുട്ടിക്ക്








 

കിനാവ് എന്ന പെണ്‍കുട്ടിക്ക്
   ഴയതോന്നും അങ്ങിനെയങ്ങ് നഷ്ടപ്പെടുത്താന്‍ മനസ്സുവരാറില്ല, പക്ഷെ മനസ്സ്മടുപ്പിക്കുന്ന, സ്ഥലംമുടക്കികളുമായ പഴമയെ ഇഷ്ടവുമല്ല. അങ്ങിനെ ഒരു തിരച്ചിലിനിടയില്‍ കിട്ടിയ ഒരുപാട് കടലാസുകള്‍ക്കിടയില്‍ ഒന്ന് ,ഒരിലപൊഴിയുന്ന നേര്‍ത്തവേദനയോടെ, നിശ്ശബ്ദയില്‍, വളരെ പതുക്കെ എന്നെ എന്റെ കലാലയത്തിന്റെ മഴവില്ല് വിരിച്ച ആകാശപ്പരപ്പിലേക്ക് ഊതിപ്പറത്തിക്കൊണ്ടുപോയി. സമയമാപിനികളൊക്കെ നിലച്ചുപോയ ആ നേരത്ത് ഞാന്‍ തിരഞ്ഞത് .. ഈ വരികളുടെ ഉടമ ആരായിരുന്നു ? 
=====================
**കിനാവ് എന്ന പെണ്‍കുട്ടിക്ക്**
=====================
പ്രണയത്തിന്റെ ദേവസ്ഥലിയില്‍
ഇനിനമ്മള്‍ ആത്മഹത്യചെയ്യും.
വേനലിന്റെ നഗരരാത്രിയില്‍
തീര്‍ത്ഥഘട്ടത്തിലെ ലോഡ്ജ്മുറിയില്‍
കൈത്തണ്ടയിലെതുടുത്തഞരമ്പറ്റ്
ചോരപെയ്ത് ആരാണാദ്യം മരണമാവുക ?

ഞാനാണാദ്യമെങ്കില്‍
പുനര്‍ജന്മത്തിലും ഞാനാവും.
ജന്മമുണ്ടെങ്കില്‍ അടുത്തതില്‍
എനിക്ക്നിന്റെ അമ്മയാവണം.
ആകാശത്തിനപ്പുറം കണ്ട
സ്വര്‍ഗ്ഗവാതിലുകളേകുറിച്ച്
വാതോരാതെ പറയുന്ന
ഒരേയൊരുപെണ്‍കുട്ടി നീ.
എന്റെ സ്തനദ്വയത്തിലെ
അമൃതമഴമുഴുവന്‍
ഞാന്‍നിനക്ക് കാത്തുവെക്കും.
പാതിരാവില്‍ ഉറക്കുഞെട്ടി
കരയാന്‍തുടങ്ങുമ്പോള്‍ ഞാന്‍
നിനക്ക്കവിളു നിറയെ മുത്തമാവും.
നീയപ്പോള്‍നിന്റെ കിനാവിലെ
രാജകുമാരന് എന്റെ മുഖഛായ-
യാണെന്ന്കളിപറയും.
കിനാവില്‍നിന്നിറങ്ങിഅവന്‍വരും.
അന്നെനിക്ക്നിന്റെമുടിയിഴകളിലെ
മുല്ലഗന്ധത്തില്‍കണ്ണീരുകൊണ്ടുമ്മയാവണം.

നീയാണാദ്യമെങ്കില്‍
എനിക്ക്നിന്റെ ഇളയകുഞ്ഞാവണം,
നിന്റെമുലപ്പാലുമുഴുവന്‍കുടിച്ചുതീര്‍ക്കുന്ന
ഏറ്റവും ഇളയആണ്‍കുട്ടി.
നിന്റെകണ്ണാടിച്ചില്ലുകള്‍ ഒളിച്ചുവെച്ച്
കിടക്കപ്പായയില്‍മൂത്രമൊഴിച്ച്
എനിക്ക്നിന്റെ നേർത്തിമ്പമുറ്റവിരലിന്റെ
നുള്ളുനോവില്‍ചെവിക്കുടകള്‍ ചുവപ്പിക്കണം.
നിന്നോട് വാശിപിടിച്ച്
ഞാനുണ്ണാതിരിക്കുമ്പോഴൊക്കെ
പ്രണയത്തിന്റെ വര്‍ത്തമാനങ്ങളില്‍
നീ കടം പറഞ്ഞമുത്തങ്ങള്‍
മുഴുവനും തന്നു തീര്‍ക്കണം.
നീയാത്രയാവുമ്പോള്‍
എനിക്ക് നിന്റെ ചിതപകുക്കണം.
പിന്നെയും ജന്മമുണ്ടാകുമോ
നമുക്ക് വീണ്ടും പ്രണയമാവാന്‍ ?
ഉണ്ടാവില്ലെന്ന്നീ.
ജന്മമില്ലെങ്കിലും ഞാന്‍
സ്നേഹിക്കും, നിന്നെ.
പ്രണയത്തിന്റെ തീക്കുമിളകള്‍
ആര്‍ക്കും കാണാതെ മൂടിവെച്ച
പെണ്‍കുട്ടീ, ഏത്ജന്മത്തിലാണ്
നമുക്ക് പരസ്പരം കൊതിതീരുക ?
എനിക്കറിയാം
എന്നെ നീമാത്രമേ സ്നേഹിക്കുന്നുള്ളൂവെന്ന്.